Monday, 1 May 2017

എല്ലാം മലയാളം : ഉത്തരവുകളും കത്തുകളും ഇനി മാതൃഭാഷയില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും എല്ലാം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്നാണ് ഉത്തരവ്. മലയാളം ഔദ്യോഗിക ഭാഷയാക്കികൊണ്ടുള്ള നിയമം ഇന്ന് മുതൽ നിലവിൽ വന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണം.
ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകളും മാതൃഭാഷയിൽ തന്നെയാകണം. മലയാളത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ഭാഷാപ്രേമികളെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം സംസ്ഥാനത്തെ തമിഴ്, കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച് നിലവില്‍ നല്‍കുന്ന ഇളവുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, തമിഴ്, കന്നട അല്ലാതെയുള്ള മറ്റ് ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.

No comments:

Post a Comment