Monday, 1 May 2017

എല്ലാം മലയാളം : ഉത്തരവുകളും കത്തുകളും ഇനി മാതൃഭാഷയില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും എല്ലാം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്നാണ് ഉത്തരവ്. മലയാളം ഔദ്യോഗിക ഭാഷയാക്കികൊണ്ടുള്ള നിയമം ഇന്ന് മുതൽ നിലവിൽ വന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണം.
ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകളും മാതൃഭാഷയിൽ തന്നെയാകണം. മലയാളത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ഭാഷാപ്രേമികളെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

Thursday, 20 April 2017

ബാലവേദി ജില്ലാ കലോല്‍സവം(സര്‍ഗോല്‍സവം 2017)

മെയ്‌ 20,21 തീയതികളില്‍ അമ്പലപ്പുഴയില്‍ വെച്ച് നടത്തും.എല്‍.പി,യു.പി,ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായിട്ടാണ് മത്സരം.,കഥാ രചന,ചിത്ര രചന,കവിതാ പാരായണം,പ്രസംഗം,ലളിതഗാനം,സംഘഗാനം,ചലച്ചിത്ര ഗാനം,മിമിക്രി,മോണോആക്റ്റ്,നാടോടി നൃത്തം, എന്നീ ഇനങ്ങളിലാണ്
മത്സരം.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍,സര്‍ഗോല്‍സവം 2017,എം.കെ.സ്മാരകം,അമ്പലപ്പുഴ പി.ഒ,ആലപ്പുഴ എന്ന വിലാസത്തില്‍ മെയ്‌ 15 നുള്ളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ 9497633629,9847502954

Tuesday, 21 March 2017

ഔദ്യോഗികഭാഷ : ബോര്‍ഡുകള്‍ മലയാളത്തിലാക്കണം.......


സംസ്ഥാനത്തെ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ നിലവിലുള്ള വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ എന്നിവയില്‍ ആദ്യ നേര്‍ പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലിഷിലും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയ്യാറാക്കണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, സഹകരണ, പൊതുമേഖല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ഓഫീസ് മേധാവികളും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രധാന വാർത്തകൾ


*📰0⃣1⃣:രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് വേണ്ട; നോട്ട് കൈമാറ്റ പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍*
⬛കറന്‍സി ഇടപാട് പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദനീയമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്ന് ലക്ഷമായിരുന്ന ഉയര്‍ന്ന നോട്ട് കൈമാറ്റ പരിധി രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

*📰0⃣2⃣:ഭവാനി നദിയിലെ ചെക്ക് ഡാം തടയില്ലെന്ന് സുപ്രിംകോടതി*
⬛കാവേരിയിലെ പോഷക നദിയായ ഭവാനിയില്‍ കേരളം ചെക്ക് ഡാം നിര്‍മ്മിക്കുന്നത് തടയണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രിം കോടതി നിരസിച്ചു.
▪കാവേരി ട്രൈബ്യൂണല്‍ നിശ്ചയിച്ച് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വെള്ളം കൊണ്ട് പോകാനാണ് കേരളം ഡാം നിര്‍മ്മിക്കുന്നതെന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിച്ചില്ല. അനുവദിച്ച അളവില്‍ മാത്രമേ ഡാമിന് വേണ്ട വെള്ളം ഉപയോഗിക്കൂ എന്ന് കേരള സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കോടതി പറഞ്ഞു.

*📰0⃣3⃣:ബാബരി; വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി*
⬛ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിലെത്തണം. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കഹാര്‍ വ്യക്തമാക്കി. സുബ്രഹ്മണ്യന്‍ സാമിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

_*🌴പ്രാദേശികം🌴*_
*📰0⃣4⃣:8041 കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി*
⬛വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച 8041 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഏറ്റവും കൂടുതല്‍ പണം വൈദ്യുതിമേഖലക്കാണ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി മേഖലയിലെ 5200 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 2000 കോടി രൂപ അടയന്തരമായി വായ്പ എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
▪മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കിഫ്ബിയുടെ രണ്ടാമത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കയിത്.

*📰0⃣5⃣:എം ബി ഫൈസല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു*
⬛മലപ്പുറം ലോക്സഭാ ഉപതരെഞ്ഞുടുപ്പില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്.

*📰0⃣6⃣:യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ട്- കെ.എം.മാണി*
⬛കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെഎം മാണി. തിരിച്ചുവിളിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസ്സിന് നന്ദി അറിയിക്കുന്നു.
▪ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന്‌ ഇറങ്ങിപോയത്. ഉടന്‍ തിരിച്ചു പോകില്ലെന്നും മാണി പറഞ്ഞു. അതേ സമയം യുഡിഎഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനം എടുക്കും.
▪മലപ്പുറത്ത് വ്യക്തിപരമായ പിന്തുണയാണ്, കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും മാണി വ്യക്തമാക്കി.

*📰0⃣7⃣:പൊലീസിനെ ശകാരിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ*
⬛നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്‌റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിന് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നല്‍കിയത്.

*📰0⃣8⃣:കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം*
⬛തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണ്.
▪രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പതിവുള്ള പരിശീലന പറക്കലിനായി പറന്നുയര്‍ന്ന ചേതക് ഹെലികോപ്റ്ററില്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

*📰0⃣9⃣:അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല; CPI*
⬛അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ. വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയര്‍മാരാണ് പദ്ധതിക്ക് പിന്നില്‍. പരിസ്ഥിതിക്ക് ദോഷം തട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതുപക്ഷം മുന്‍ഗണന കൊടുത്തിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഒരു മാറ്റം വരുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

*📰1⃣0⃣:അച്ഛനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; മലപ്പുറത്ത് ബിജെപിക്ക് ബിഡിജെഎസ് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപനം*
⬛എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും അച്ഛനുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി വിഷയത്തില്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് ബിജെപിയെ ബിഡിജെസ് പിന്തുണക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
▪മലപ്പുറത്ത് എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെന്നും ബിജെപി പ്രഖ്യാപിച്ച അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു നേരത്തെ ബിജെപിയുമായി ഉടക്കിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസ്- ബിജെപി തര്‍ക്കം സമവായത്തിലെത്തിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും തുഷാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

*📰1⃣1⃣:പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ*
⬛കേരളം ഞെട്ടിയ പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി ജോലി ചെയ്ത് വന്നിരുന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി കോടതി വിലയിരുത്തി.

*📰1⃣2⃣:രാഹുല്‍ ഗാന്ധിക്ക് നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്*
⬛കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ കെപിസിസി അധ്യക്ഷനെ നിയമിക്കാത്തതിലും കെഎസ്‌യുവില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.
▪പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നും മഹേഷ് പറയുന്നു.

*📰1⃣3⃣:കാസര്‍കോട് ചൂരില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു*
⬛കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശിയായ റിയാസ്(30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. റിയാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.

_*🌐ദേശീയം🌐*_
*📰1⃣4⃣:പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ; മോദി*
⬛പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമയെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മോദി ഇക്കാര്യത്തില്‍ തന്റെ അനിഷ്ടം രേഖപ്പെടുത്തിയത്.

*📰1⃣5⃣:മഠം നടത്തുന്നതുപോലെയല്ല യു.പി ഭരണം; ബിജെപിക്കെതിരെ ശിവസേന*
⬛ഉപമുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിക്ക് നേരെ വീണ്ടും ശിവസേനയുടെ ഒളിയമ്പ്. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ വിമർശം. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് സേനയുടെ വിമർശം.
▪മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നയത്തിന് എതിരാണെന്ന് പറഞ്ഞ ബിജെപി, യുപിയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജ്ജിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

_*✈അന്താരാഷ്ട്രം✈*_
*📰1⃣6⃣:യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന്റെ നടപടിക്രമങ്ങള്‍ ബ്രിട്ടൻ ഈ മാസം 29ന് ആരംഭിക്കും*
⬛ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക പ്രക്രിയകൾ ഈ മാസം 29ന് ആരംഭിക്കും. യൂനിയന്‍ വിടുന്നത് സംബന്ധിച്ച കത്ത് പ്രധാനമന്ത്രി തെരേസ മേ 29ന് അയച്ചേക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

*📰1⃣7⃣:ചില രാജ്യക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കി അമേരിക്ക*
⬛മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രാ വിലക്കിന് പിന്നാലെ ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
▪ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

*📰1⃣8⃣:അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം*
⬛അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സ്ഥിരീകരണം. ട്രംപിന്‍റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ റഷ്യക്ക് കഴിഞ്ഞോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ മേധാവി ജെയിംസ് കോമെ പറഞ്ഞു.

*📰1⃣9⃣:അഭയാർഥികളും കുടിയേറ്റക്കാരും വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി ഐക്യരാഷ്ട്രസഭ*
⬛ലോകത്ത് അഭയാർഥികളും കുടിയേറ്റക്കാരും വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര വംശീയ വിവേചന ഉന്മൂലന ദിനമായ ഇന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

_*📊സാമ്പത്തികം📊*_
*📰2⃣0⃣:നോട്ട് മാറൽ: സർക്കാരിനും ആർബിഐക്കും സുപ്രീം കോടതി നോട്ടീസ്*
⬛അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി.
▪രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

*📰2⃣1⃣:പേടിഎം വാലറ്റിലെ പണത്തിനും ഇനി ഇന്‍ഷുറന്‍സ് സുരക്ഷ*
⬛വാലറ്റ് മണിയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി പേടിഎം. പേടിഎം വാലറ്റുകളിലെ പണം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതായി പേടിഎം പ്രഖ്യാപിച്ചു.  പേടിഎം വാലറ്റിന് പേയ്മെന്റ് ബാങ്കിനുള്ള റിസര്‍വ്വ് ബാങ്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പേടിഎമ്മിന്റെ പുതിയ നീക്കം.

*📰2⃣2⃣:ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിടി എസ്ബിഐ ശാഖകളായി മാറും*
⬛സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്ന നടപടി ഏപ്രില്‍ ഒന്നിന് തുടങ്ങും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ശാഖകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐ. ശാഖകളായി മാറും.

*📰2⃣3⃣:കൊക്കകോളയ്ക്ക് 34 ശതമാനം നികുതി*
⬛കൊക്ക കോളയ്ക്ക് നികുതി വര്‍ദ്ധനവുമായി ചരക്കുസേവന നികുതി. സെപ്തംബര്‍ മുതല്‍ കൊക്കക്കോളയ്ക്ക് 34 ശതമാനം നികുതി ഈടാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചരക്കുസേവന നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കൊക്ക കോളയ്ക്കുള്ള ഇരുട്ടടി കിട്ടിയത്.

_*📚വിദ്യഭ്യാസം📚*_
*📰2⃣4⃣:നാളെ സ്വാശ്രയ കോളേജ് സമരം*
⬛സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.
▪എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് സമരം. നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

_*💾സാങ്കേതികവിദ്യ💾*_
*📰2⃣5⃣:വാട്സാപ്പ് സ്റ്റാറ്റസ് തിരിച്ചത്തി*
⬛ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്സ്‌ആപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ വീണ്ടും. കഴിഞ്ഞ മാസം മുതലുണ്ടായ അപ്ഡേറ്റിൽ വാട്സാപ്പിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.

_*🎥സിനിമ🎥*_
*📰2⃣6⃣:1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍*
⬛മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍ പുറത്തിറങ്ങി.
1971 ഭാരത സരിഹഡ്ഡുവിന്റെ ടീസറാണ് പുറത്തിറങ്ങിയത്.

*📰2⃣7⃣:കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും*
⬛അമല്‍ നീരദിൻറെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും.
പുതുമുഖം കാര്‍ത്തികയാണ് നായിക. പാലാക്കാരനായ അജി മാത്യു എന്ന യുവാവ് അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം.

_*⚽കായികം⚽*_
*📰2⃣8⃣:ഐ.സി.സി റാങ്കിങ്: അശ്വിനെ മറികടന്ന് ജഡേജ ഒന്നാമത്, ബാറ്റ്‌സ്മാന്‍മാരില്‍ പൂജാര രണ്ടാമത്*
⬛ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. നേരത്തെ ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന ആര്‍.അശ്വിനെ പിന്തള്ളിയാണ് ജഡേജ ഒറ്റയ്ക്ക് ഒന്നാമതെത്തിയത്. ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ ഒമ്പത് വിക്കറ്റ് നേട്ടമാണ് ജഡേജയെ തുണച്ചത്.
➖➖➖➖➖➖➖➖➖➖

Sunday, 19 March 2017

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2017 അവധിക്കാല സഹവാസ ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായി ചിത്രരചന, പരിസ്ഥിതി,നാടകം, മാധ്യമം, ശാസ്ത്രം, കഥ, കവിത എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവർ മുതൽ പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുന്നവർ വരെ) കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‍സൈറ്റായ http://ksicl.org വഴി മാര്‍ച്ച് 20 മുതല്‍  അപേക്ഷിക്കാം. അവസാനതീയതി മാര്‍ച്ച് 31.
തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.

Wednesday, 15 March 2017

മികവ് പ്രബന്ധങ്ങള്‍ തയ്യാറാക്കുമ്പോള്‍

ഈ വര്‍ഷം സര്‍വശിക്ഷാ അഭിയാന്‍ മികവ് നടത്തുന്നുണ്ട്. അതു സംബന്ധിച്ച അറിയിപ്പ് ജില്ലകളിലേക്ക് പോയിട്ടുണ്ട്.മികവ് പ്രബന്ധങ്ങള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ ഇവടെ അത് സംബന്ധിച്ച ചില വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.  
                  
1.ഒരു വിദ്യാലയത്തിന് എത്ര പ്രബന്ധങ്ങള്‍ വരെ ആകാം?

മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ മികവ് വ്യാപനസാധ്യാതയുളളവ മാത്രമേ സംസ്ഥാനതലത്തില്‍ പരിഗണിക്കൂ.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരാനും ദിശാബോധം നല്‍കാനും പര്യാപ്തമായവ തെരഞ്ഞെടുക്കും. മുന്‍വര്‍ഷങ്ങളില്‍ ഒരു വിദ്യാലയത്തിന് ഒരു പ്രബന്ധമേ സാധ്യമായിരുന്നുളളൂ. ഇത്തവണ  ഒന്നിൽ കൂടുതൽ പ്രബന്ധങ്ങള്‍ വേണമെങ്കിലും ആകാം.ഇനം തിരിച്ച് വേണം. എല്ലാം കൂടി പറയരുത്. ചിലര്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രബന്ധമായി അയക്കും.അതൊന്നും പാടില്ല.

2. ഒരു ജില്ലയില്‍ നിന്നും എത്ര പ്രബന്ധങ്ങള്‍ എന്നതിനു പരിധിയുണ്ടോ?

ഇല്ല. ഇത്തവണ ജില്ലാ ക്വോട്ട ഇല്ല.മികവിനാണ് പ്രാധാന്യം . അതിനാല്‍ ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ എന്ന രീതിയില്‍ പരിമിതപ്പെടുത്തില്ല. എന്നു വെച്ച അയക്കുന്നതെല്ലാം പരിഗണിക്കണമെന്നില്ല.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരാനും ദിശാബോധം നല്‍കാനും പര്യാപ്തമായവ എന്നത് ഇവിടെയും ബാധകം. വേണ്ടത്ര നിലവാരമില്ലെങ്കില്‍ ചില ജില്ലകളില്‍ നിന്നും ഒന്നും പരിഗണിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. 

3. പ്രബന്ധത്തിനാധാരമാക്കുന്ന മികവ് ഏതു വര്‍ഷത്തെയാകണം?

മുന്‍വര്‍ഷത്തെ മികവില്‍ അവതരിപ്പിച്ചവ പരിഗണിക്കില്ല. അതു ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ട്. കഴിവതും ഈ വര്‍ഷത്തെ സമര്‍പ്പിക്കുക 

4. പ്രബന്ധ സമര്‍പ്പണത്തിന്‍റെ കാലാവധി കഴിഞ്ഞോ?

ജില്ലകളിലൂടെ പതിനെട്ടാം തീയതി വരെ പ്രബന്ധങ്ങള്‍ സംസ്ഥാനത്ത് സമര്‍പ്പിക്കാം.സംസ്ഥാനതലത്തില്‍ തെരഞ്ഞെടുപ്പ് പത്തൊന്‍പതാം തീയതിയാണ് നടക്കുക എന്നാണ് എസ് എസ് എ നല്‍കിയ അറിയിപ്പിലുളളത്. 

5.പ്രബന്ധങ്ങള്‍ എങ്ങനെയുളളതാകണം?

മികവ് സെമിനാറിനു വേണ്ടി മികവ് പ്രവര്‍ത്തനം എന്ന രീതിയിലുളളവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ?അക്കാദമികമായി എന്തു നേട്ടം കുട്ടികള്‍ക്കും വിദ്യാലയത്തിനും ഉണ്ടായി എന്നു കൃത്യമായി പറയാനാകുമ്പോഴാണ് വ്യാപനത്തിന്റെ ചിന്തയുണ്ടാവുക.അപ്പോഴാണ് കേള്‍ക്കുന്നവര്‍ അത് കൊളളാമല്ലോ,നിലവാരം ഉയര്‍ത്തുമല്ലോ,ഏറ്റെടുത്താലെന്താ എന്നു ആലോചിക്കുക.

പ്രവര്‍ത്തന ലക്ഷ്യം, പ്രവര്‍ത്തന വിശദാംശങ്ങള്‍, പ്രവര്‍ത്തനനേട്ടം എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം. നേട്ടം സൂചിപ്പിക്കുമ്പോള്‍ കൃത്യത വേണം.ബോധ്യപ്പെടും വിധം പറയണം. തെളിവുകളും മറ്റും അനുബന്ധമായി വെക്കണം. നൂതനത്വം ഉണ്ടാകണം. സര്‍വസാധാരണമായി ചെയ്യുന്നവ ( ഉദാ പച്ചക്കറികൃഷി) , മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചവ ( ഉദാ -കുട്ടികളുടെ ആകാശവാണി) തുടങ്ങിയവ വ്യത്യസ്തതയില്ലെങ്കില്‍ പ്രബന്ധമായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കും മുമ്പ് രണ്ടു വട്ടം ആലോചിക്കണം.

6.മികവിന് പരിഗണിക്കുന്ന മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ടോ?

ഉണ്ട്. ചുവടെ നല്‍കുന്നു. മറ്റിനങ്ങള്‍ എന്നതും ശ്രദ്ധിക്കുമല്ലോ.
വളരെ ഒരു ചെറിയ ഉദാഹരണം നോക്കാം.

വനവാസി ഊരുകളില്‍ പിടിഎ കമ്മറ്റി ( കോളനി പിടിഎ )

(വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ )

ലക്ഷ്യം
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മുഴുവന്‍ സ്‌കൂളില്‍ എത്തിക്കാനും, കൊഴിഞ്ഞു പോക്ക് തടയുന്നതിനും വേണ്ടിയാണ് കോളനി പിടി എ സംഘടിപ്പിച്ചത്

പ്രവര്‍ത്തനം.
പ്രദേശത്തെ എസ്ടി പ്രമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു
സ്‌കൂളിലേക്ക് കുട്ടികള്‍ എത്തുന്ന 10 കോളനികളില്‍ ഏഴു ദിവസം കൊണ്ട് പിടിഎ കമ്മറ്റികള്‍ രൂപീകരിച്ചു
സ്‌കൂള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ പിടിഎ കമ്മറ്റി അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഊരു മൂപ്പന്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍, പോലീസ്, ടിഇഒ, പ്രമോട്ടര്‍മാര്‍, ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു
ഓരോ കോളനികളില്‍ നിന്നും സ്‌കൂളില്‍ സ്ഥിരമായി എത്തിച്ചേരാത്ത കുട്ടികളുടെ പട്ടിക കോളനി പിടിഎ കമ്മറ്റികള്‍ക്ക് കൈമാറി.

നേട്ടം.
കോളനി പിടിഎ രൂപീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ നേരത്തെ പഠനം നിര്‍ത്തിയ പകുതിയിലധികം കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തി

തുടര്‍പ്രവര്‍ത്തനം
കോളനി പിടിഎ ഭാരവാഹികള്‍ക്ക് ഏകദിന ശില്പശാല 
കോളനികള്‍ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ രൂപം നല്‍കി

വിശകലനം

ബാക്കി കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുകയും പട്ടിക വര്‍ഗകുട്ടികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താനാവുകയും ചെയ്താല്‍ ഇത് ഗംഭീരമായ മാതൃകയാണ്.
എങ്കിലും ഈ കുറിപ്പ് സമഗ്രമാകണം അതിനായി എന്തെല്ലാം വേണ്ടിവരും
പട്ടിക ഒന്ന് 
സ്കൂളിലെ ആകെ കുട്ടികള്‍ - കൊഴിഞ്ഞുു പോയവര്‍, സ്ഥിരമായി ക്ലാസിലെത്താത്തവര്‍  എണ്ണം. ശതമാനം
പട്ടിക രണ്ട്
കോളനിതിരിച്ച് കുട്ടികളുടെ എണ്ണം ക്ലാസ് അടിസ്ഥാനത്തില്‍.  കൊഴിഞ്ഞുപോയവരും തിരികെ സ്കൂളിലെത്തിയവരും എണ്ണം. ശതമാനം
പട്ടിക മൂന്ന്
കോളനി പിടി എ യോഗങ്ങളിലെ പങ്കാളിത്തം
പട്ടിക നാല്
കൊഴിഞ്ഞുപോക്കിനുളള കാരണങ്ങള്‍
പട്ടിക അഞ്ച്
പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം . ഇതരവിഭാഗങ്ങളുമായി താരതമ്യപഠനം വിഷയം , ക്ലാസ്,
 ഇങ്ങനെ സമഗ്രമാക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രബന്ധം ആധികാരികമാവുക. 
( ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയതാണിത്. വാളാട് സ്കൂള്‍ തയ്യാറാക്കിയതല്ല)
സൈദ്ധാന്തികമായ വിവരണങ്ങള്‍ കഴിവതും ഒഴിവാക്കുക. പറയാനുളള  കാര്യങ്ങള്‍ ചുരുക്കി നേരെയങ്ങു പറയുക.  കാടുകയറരുത്.  പറയുന്ന  കാര്യങ്ങള്‍ വ്യക്തവും മറ്റുളളവരിലേക്ക് വേഗം വിനിമയം ചെയ്യുന്ന രീതിയില്‍ ക്രമീകരിച്ചതുമാകണം.

Dr Kaladharan TP 
SSA Kerala